Monday, August 29, 2011

വാസനാവികൃതി


വി. ജയദേവ്


ഞങ്ങളപ്പനപ്പൂപ്പന്മാരായി
പണ്ടേക്കു പണ്ടേ വേട്ടക്കാരാ.
എണ്ണം പറഞ്ഞ വെടിക്കാരും.
കാട്ടാനകളുടെ
കണ്ണില്‍കണ്ണ് നോക്കും.
കാട്ടാറുകള്‍ കുടിച്ചുവറ്റിക്കും.
ദാക്ഷായണിവിലാസിനിമാരെ
ചൂണ്ടുമര്മത്തില്‍ മയക്കി
മലര്തിക്കിടത്തിയിരിക്കും.
വന്നുവന്ന് ഇപ്പോള്‍
പാട്ട കൊട്ടിയും ചെണ്ടയടിച്ചും
തടുത്തുകൂട്ടുന്ന വാക്കുകളൊക്കെ
നോക്കുമ്പോഴേക്കും നിന്നുമുള്ളിയും
ഒന്നു തൊടുമ്പോഴേക്കും കിടന്നുവാടിയും
രുചിക്കുമ്പോഴേക്കും ഉള്ളം പിടച്ചും,
ഇമ്മട്ടില്‍ കഷ്ടമാണ് കാര്യങ്ങള്‍.
എന്നാലും, ഉന്നങ്ങളെയിന്നും
എണ്ണയിട്ടു മിനുക്കുന്നതും
മൂര്ച്ചകളെ രാകുന്നതും
വേഗങ്ങളെ കൊതിച്ചുനോക്കുന്നതും
ഓരോ ശീലങ്ങളങ്ങനെ
എന്നതുകൊന്ടെന്നെ പറയേണ്ടൂ.

No comments:

Post a Comment